Tuesday, June 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പാക്കിസ്ഥാന് പിന്തുണ നൽകുന്ന തുർക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ.
പാക്കിസ്ഥാന് പിന്തുണ നൽകുന്ന തുർക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ.

പാക്കിസ്ഥാന് പിന്തുണ നൽകുന്ന തുർക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ.

by Editor

ന്യൂഡൽഹി: ഭീകര പ്രസ്ഥാനങ്ങളെ വളർത്തുന്നതിൽ പാക്കിസ്ഥാന് പിന്തുണ നൽകുന്ന തുർക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ. തുർക്കിയുടെ ഇന്ത്യയിലെ പുതിയ സ്ഥാനപതിക്ക് അംഗീകാരം നൽകുന്നത് രാഷ്ട്രപതി മാറ്റി വച്ചു. ഇന്ത്യയിലെ തുർക്കി സ്ഥാനപതിയായി അലി മുറാത് എർസോയിയെ അംഗീകരിക്കുന്ന ചടങ്ങ് രാഷ്ട്രപതി ഭവനിൽ ഇന്നലെ നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ ചടങ്ങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയെന്ന് അവസാന നിമിഷം വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പത്ത് ദിവസം മുൻപ് നിശ്ചയിച്ച ക്രഡൻഷ്യൽ ചടങ്ങ് റദ്ദാക്കിയത് തുർക്കിയുടെ പാക് അനുകൂല നിലപാടിന്റെ പശ്ചാത്തലത്തിൽ തന്നെയെന്നാണ് സൂചന.

രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിൽ എയർ കാർഗോ കൈകാര്യം ചെയ്‌തിരുന്ന തുർക്കി ബന്ധമുള്ള സെലെബി എന്ന കമ്പനിയെ കേന്ദ്രം വിലക്കിയിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന പ്രമുഖ കമ്പനിയാണിത്. അതേസമയം പ്രസിഡൻ്റ് എർദോഗൻ്റെ മകളുടെ കമ്പനി എന്ന പ്രചാരണം സെലെബി നിഷേധിച്ചു.

തുർക്കിയിലേക്കുള്ള യാത്ര പലരും ഒഴിവാക്കിയതിന് പിന്നാലെ തുർക്കിയുടെ ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന ആവശ്യവും ശക്തമാകുകയാണ്. തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ബഹിഷ്ക്കരിക്കാൻ വ്യാപാരികളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.

തുർക്കിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല താത്ക്കാലികമായി റദ്ദാക്കിയിരുന്നു. രാജ്യത്തിനും കേന്ദ്ര സർക്കാരിനുമൊപ്പമാണ് സർവകലാശാല നിലകൊള്ളുന്നതെന്ന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ പിആർഒ പ്രൊഫസർ സൈമ സയീദ് അറിയിച്ചു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയും തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള കരാറുകൾ റദ്ദാക്കിയിരുന്നു. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന രാജ്യവുമായി ബന്ധമുള്ള തുർക്കിയോടൊപ്പം കരാർ തുടരനാകില്ലെന്നും ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാജ്യത്തിനും സൈനികരോടൊപ്പവുമാണ് നിൽക്കുന്നതെന്നും ജെഎൻയു വിസി പറഞ്ഞു.

തുർക്കി പ്രസിഡൻ്റ് എർദോഗൻ പാക്കിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുകയും ആയുധങ്ങൾ എത്തിച്ചു നൽകുകയും ചെയ്‌തതിൽ കടുത്ത അതൃപ്‌തിയാണ് ഇന്ത്യ പ്രകടമാക്കുന്നത്. സംഭവത്തിൽ തുർക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!