ക്വെറ്റ: പാക്കിസ്ഥാൻ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുവെന്ന് അവകാശപ്പെട്ട് ബലോച് ലിബറേഷൻ ആർമി (ബിഎൽഎ). ബലൂചിസ്ഥാനിലെ 39 കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ബിഎൽഎ ഏറ്റെടുത്തു. പാക്കിസ്ഥാൻ പറയുന്ന സമാധാനം, വെടിനിർത്തൽ, സാഹോദര്യം തുടങ്ങിയ വാക്കുകൾ വെറും വഞ്ചനയും യുദ്ധ തന്ത്രവും മാത്രമാണെന്നും നിലവിലെ ഇന്ത്യാ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിഎൽഎ പറയുന്നു. സ്വതന്ത്ര ബലൂചിസ്ഥാനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഇടപെടൽ ബിഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ലഷ്‌കറെ തോയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഐഎസ്‌ഐഎസ്, തുടങ്ങിയ ഭീകര സംഘടനകളുടെ ബ്രീഡിങ് ഗ്രൗണ്ടാണ് പാക്കിസ്ഥാനെന്നും ബിഎൽഎ ആരോപിക്കുന്നു. പാക്കിസ്ഥാൻ്റെ ഇപ്പോഴത്തെ ഗതി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇവർ മൂലം ലോകത്തിനു ഉണ്ടാകുമെന്നും ബിഎൽഎ മുന്നറിയിപ്പ് നൽകി. മതഭ്രാന്തുപിടിച്ച സൈന്യത്തിന്റെ കൈവശമുള്ള ആണവായുധങ്ങളുടെ നിയന്ത്രണം മേഖലയ്ക്ക് മാത്രമല്ല, ആഗോള സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അവർ മുന്നറിയിപ്പ് നൽകി.
ബലൂചിസ്ഥാനിലെ കുഴപ്പങ്ങൾക്ക് പിന്നിൽ ഇന്ത്യ ആണെന്ന പാക്കിസ്ഥാന്റെ വാദങ്ങൾ അവർ തള്ളിക്കളഞ്ഞു. ഏതെങ്കിലും രാജ്യത്തിന്റെ നിർദ്ദേശമനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഈ മേഖലയിലെ ഭീകരവാദം അവസാനിപ്പിക്കാനും ആഗോള സുരക്ഷയ്ക്കും പ്രത്യേക രാഷ്ട്രം എന്ന ബലൂചികളുടെ ആവശ്യം സാധ്യമാക്കണമെന്നും ബിഎൽഎ ആവിശ്യപ്പെടുന്നു.