ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സെെനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ ഉദംപുരിൽ വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകൾ തകർത്തിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിൻ്റെ അവശിഷ്‌ടങ്ങൾ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
14 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന സുരേന്ദ്ര സിങ്ങിന് രണ്ട് മാസം മുന്‍പാണ് ഉദ്ദംപൂരിലെത്തിയത്. ഭാര്യ സീമയും അദ്ദേഹത്തോടൊപ്പം ഉദ്ദംപൂരിലായിരുന്നു താമസിച്ചത്. വര്‍ധിക, ദക്ഷ് എന്നിവര്‍ ഇവരുടെ മക്കളാണ്. സുരേന്ദ്ര സിംഗിന്റെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അനുശോചിച്ചു. ഞായറാഴ്ച വൈകിട്ട് മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യയുടെ തിരിച്ചടിയിൽ ഭയന്നുപോയ പാക്കിസ്ഥാൻ അമേരിക്കയെ കൂട്ടുപിടിച്ചു വെടിനിർത്തലിൽ എത്തിച്ചു.