ക്വലാലംപൂർ: ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘകാല പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. സാങ്കേതിക സഹകരണം, ഏകോപനം, വിവരങ്ങൾ പങ്കുവെയ്ക്കൽ എന്നിവയിൽ സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് സഹകരണം ഉറപ്പു വരുത്തുന്ന 10 വർഷത്തേക്കുള്ള പ്രതിരോധ സഹകരണ കരാറിൽ ഇരുവരും ഒപ്പുവച്ചത്. ക്വലാലംപൂരിൽ നടക്കുന്ന ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്.
പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിർമാണം, സാങ്കേതിക വിദ്യാ കൈമാറ്റം, ലോജിസ്റ്റിക് സൗകര്യങ്ങൾ ഉറപ്പുവരുത്തൽ എന്നീ കാര്യങ്ങളും കരാറിൽ ഉൾപ്പെടുന്നുണ്ട്. സൈനിക സഹകരണം ആഴത്തിലാക്കുകയും, പരസ്പരം താവളങ്ങൾ, ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണി സൗകര്യങ്ങൾ എന്നിവ തടസങ്ങളില്ലാതെ ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ഡ്രോണുകളിലും എഐ അധിഷ്‌ഠിത യുദ്ധ തന്ത്രങ്ങളിലുമുള്ള സംയുക്ത ഗവേഷണം, വികസനം എന്നിവയും ഉറപ്പു വരുത്തും. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം മുമ്പൊരിക്കലും ഇത്രത്തോളം ശക്തമായിരുന്നില്ലെന്ന് പീറ്റ് ഹെഗ്സെത്ത് പിന്നീട് ട്വീറ്റ് ചെയ്തു.
ഇൻഡോ-പസഫിക് മേഖലയിലുടനീളം ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമായാണ് ഈ കരാറിനെ കാണുന്നത്. മാത്രമല്ല പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്ന ശക്തിയായും സമുദ്ര സഹകരണത്തിന് മുൻഗണനയുള്ള പങ്കാളിയായും ഈ കരാറിലുടെ ഇന്ത്യ മാറുകയും ചെയ്തു. പുതിയ പ്രതിരോധ കരാർ ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കൂടുതൽ ഊർജം പകരുമെന്നാണ് വിലയിരുത്തൽ.


