Thursday, July 31, 2025
Mantis Partners Sydney
Home » സിറിയ: കൂടുതൽ പ്രദേശങ്ങൾ പിടിച്ച് വിമതസേന, റഷ്യയും ഇറാനും ഇടപെടുന്നു.

സിറിയ: കൂടുതൽ പ്രദേശങ്ങൾ പിടിച്ച് വിമതസേന, റഷ്യയും ഇറാനും ഇടപെടുന്നു.

by Editor

കയ്റോ: പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് കൂടി ആരംഭമായിരിക്കുന്നു. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോ പിടിച്ചെടുത്ത വിമതസേന സമീപപ്രവിശ്യയായ ഹമയിലെ 4 പട്ടണങ്ങളും പിടിച്ചു. സർക്കാർസേന ചെറുത്തുനിൽപിനു നിൽക്കാതെ പിന്തിരിയുന്നുവെന്നാണു റിപ്പോർട്ടുകൾ. ആഭ്യന്തര കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 370 കടന്നു. 2011 മുതല്‍ ആഭ്യന്തരകലാപത്തിന്റെ പിടിയിലുള്ള സിറിയയില്‍ ഏതാനും ദിവസമായി സൈന്യവും വിമതരും തമ്മില്‍ അതിരൂക്ഷ പോരാട്ടമാണ് നടക്കുന്നത്. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലാണ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേ പോരാട്ടം നടക്കുന്നത്.

അതിനിടെ ഇറാനും റഷ്യയും വിമതർക്കെതിരെയുള്ള സിറിയയുടെ പോരാട്ടത്തിൽ പിന്തുണയുമായി രംഗത്തുവന്നു. തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാനും റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിനും സിറിയയിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. സിറിയയിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ ആ രാജ്യത്തിന്റെ സമത്വത്തിനും സുരക്ഷയ്ക്കും മാത്രമല്ല അറബ് രാജ്യങ്ങളെ മൊത്തം ബാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. സിറിയൻ സർക്കാരിൻ്റെ പ്രത്യാക്രമണത്തെ പിന്തുണയ്ക്കാൻ ഇറാൻ്റെ പിന്തുണയുള്ള ഇറാഖി മിലിഷ്യകൾ സിറിയയിൽ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ അസദുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കലാപത്തെ അടിച്ചമർത്താൻ ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. അതിനിടെ സിറിയയും റഷ്യയും വിമത മേഖലകളിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടതായി സിറിയൻ സിവിൽ ഡിഫൻസ് അറിയിച്ചു.

2012-ല്‍ അലെപ്പോയുടെ പകുതി വിമതര്‍ പിടിച്ചെടുത്തുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ അലെപ്പോ തിരിച്ചുപിടിച്ചിരുന്നു. അവിടേക്കാണ് വിമതര്‍ കടന്നുകയറിയിരിക്കുന്നത്. അലെപ്പോ നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത വിമതര്‍ സമീപ പ്രവിശ്യകളിലേക്കും ആക്രമണം വ്യാപിപ്പിച്ചു. സിറിയയുടെ വടക്കുപടിഞ്ഞാറുള്ള ഇഡ്‌ലിബ് മേഖലയുടെ ചില ഭാഗങ്ങളുടെയും ഹമ, ലടാകിയ എന്നീ പ്രവിശ്യകളുടെയും നിയന്ത്രണം എച്ച്.ടി.എസിന്റെ കൈയിലാണ്. വിമതരും സിറിയന്‍ സൈന്യവും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഇതോടെ സിറിയൻ ആഭ്യന്തരയുദ്ധം ആ മേഖലയാകെ ബാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

റഷ്യയും ഇറാനുമാണ് പ്രധാനമായും സിറിയന്‍ സര്‍ക്കാരിനെ പിന്തുണച്ചത്. അതേസമയം തുര്‍ക്കി, പാശ്ചാത്യ ശക്തികള്‍, ഗള്‍ഫ്- അറബ് രാജ്യങ്ങള്‍ എന്നിവര്‍ വിമതരെയാണ് പിന്തുണക്കുന്നത്. റഷ്യ വ്യോമാക്രമണം നടത്തിയെങ്കിലും മുമ്പ് നല്‍കിയതുപോയുള്ള പിന്തുണ റഷ്യയുടേയും ഇറാന്റെയും ഭാഗത്ത് നിന്ന് അവര്‍ക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. ഇറാന്റെ പിന്തുണയുള്ള ഹമാസും ഹിസ്ബുള്ളയും ഇസ്രയേലുമായി യുദ്ധത്തലാണ്. മറുവശത്ത് റഷ്യ യുക്രൈനുമായി യുദ്ധം തുടരുകയം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പഴയതുപോലെ സിറിയയെ സഹായിക്കാന്‍ റഷ്യയ്ക്കോ ഇറാനോ സാധിക്കുമോ എന്നതാണ് പ്രശ്‍നം. അതിനാല്‍ വിമതര്‍ ആക്രമണം ശക്തമാക്കിയാല്‍ അത് അസദ് സര്‍ക്കാരിന്റെ വീഴ്ചക്ക് വരെ കാരണമായേക്കാം.

Send your news and Advertisements

You may also like

error: Content is protected !!