യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതിനെ തുടർന്നാണ് ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചത്. 12 ദിവസം നീണ്ട ഇറാൻ – ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം കുറിച്ചുകൊണ്ട് ഇറാനും ഇസ്രയേലും വെടിനിർത്തൽ സ്ഥിരീകരിച്ചു പ്രസ്‌താവനകൾ ഇറക്കിയിരുന്നു. ഇപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്നും ഇരുരാജ്യങ്ങളും ഇത് ലംഘിക്കരുതെന്നും ഡൊണാൾഡ് ട്രംപ് എക്‌സിൽ പോസ്റ്റിടുകയും ചെയ്‌തു.
ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും തയ്യാറാണെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനം. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. അതിന് പിന്നാലെ ഇറാന്റെ ദേശീയ മാദ്ധ്യമങ്ങൾ വെടിനിർത്തൽ നിലവിൽ വന്നതായി സ്ഥിരീകരിച്ചു.
പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വാർത്താക്കുറിപ്പ് ഇറക്കി. ആണവായുധങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവകൊണ്ട് ഇറാൻ ഉയർത്തിയ ഭീഷണിയെ ഇസ്രയേൽ വിജയകരമായി ചെറുത്തു. ഇറാൻ ഭീഷണിയായി മുൻനിർത്തിയ കേന്ദ്രങ്ങളെല്ലാം നശിപ്പിച്ചു. പ്രതിരോധത്തിന് സഹായിച്ചതിന് അമേരിക്കൻ പ്രസിഡന്റ്റിനും അമേരിക്കയിലെ ജനങ്ങൾക്കും വാർത്താക്കുറിപ്പിൽ നന്ദിയും അറിയിച്ചിട്ടുണ്ട്. ഉഭയകക്ഷി വെടിനിർത്തലിനുള്ള അമേരിക്കയുടെ തീരുമാനത്തോട് ഇസ്രയേൽ യോജിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇറാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിൽ ലംഘനമുണ്ടായാൽ തങ്ങളുടെ പ്രതികരണം അതിശക്തമായിരിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇറാന്റെ ആക്രമണം വീണ്ടും ഉണ്ടായതോടെ തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി പറഞ്ഞ ഇസ്രയേൽ പ്രതിരോധമന്ത്രി ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദേശം നൽകി. വെടിനിർത്തൽ തുടങ്ങി രണ്ടര മണിക്കൂറിനുശേഷവും ഇറാൻ മിസൈലുകൾ അയച്ചുവെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഇന്നത്തെ ഇറാൻ ആക്രമണത്തിൽ 5 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത് 20 പേർക്ക് പരുക്കുമുണ്ട്. കഴിഞ്ഞ 12 ദിവസത്തെ അക്രമണങ്ങളിൽ ഇതുവരെ 29 മരണം ആണ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.