കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടനയുടെ ചവിട്ടേറ്റ് മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ് മരിച്ചത്. ജോലിക്ക് പോയി വരുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്നാണ് വിവരം. എരുമക്കൊല്ലിയില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ആറുമുഖന്‍ മരിച്ചു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കാട്ടാന അറുമുഖനെ ആക്രമിച്ചത്. കാട്ടാന കൂട്ടം പ്രദേശത്തെ തേയില തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നുണ്ട്. ഡിഎഫ്ഒ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അറുമുഖത്തെ കൊന്ന കാട്ടാന ഇതിന് മുൻപും ജനങ്ങളുടെ ജീവനെടുത്തിട്ടുണ്ടെന്നും നിരവധിപേർ ജീവശ്ചവമായി ഇപ്പോഴും കിടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അറുമുഖത്തിന്‍റെ മരണത്തിൽ നഷ്ടപരിഹാരം നൽകണമെന്നും കാട്ടാനയെ മയക്കുവെടി വെയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.