കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ബംഗാളിലെ മുർഷിദാബാദിൽ 3 പേർ കൊല്ലപ്പെട്ടു. മുർഷിദാബാദിലെ സംഘർഷ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിക്കാൻ തീരുമാനിച്ചു. മേഖലയിലെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലാണ് കോടതി ഈ തീരുമാനമെടുത്തത്.
ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിൽ ഇതുവരെ 118 പേരാണ് അറസ്റ്റിലായത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗനാസ്, ഹൂഗ്ലീ എന്നിവിടങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചത്. മുർഷിദാബാലദിൽ ഇപ്പോഴും നിലനിൽക്കുകയാണ്. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു.
ഇന്നലെ രാത്രിയിലും വ്യാപകമായി അക്രമം നടന്നു. ജാൻഗിപൂരിൽ പ്രതിഷേധക്കാർ പോലീസ് വാഹനത്തിന് തീയിട്ടു. തൃണമൂൽ കോൺഗ്രസ് എംപി ഖലിലൂർ റഹ്മാന്റെ ഓഫീസ് അടിച്ച് തകർത്തു. സംസർഗഞ്ചിലെ ധുലിയാനിൽ ഒരാൾക്ക് വെടിയേറ്റെന്നും റിപ്പോർട്ടുകളുണ്ട്. ബംഗാളിനെതിരെ ചിലർ ഗൂഢാലോചന നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് മുന്നറിയിപ്പ് നൽകി.