മലപ്പുറം: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിലായി. ഇന്നലെ വൈകീട്ട് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുനിന്ന് അരീക്കോട് ഇൻസ്പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ യുഗാണ്ട സ്വദേശിനി.
അരീക്കോട് സ്വദേശികളെ നേരത്തെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ പൊലീസ് എത്തുകയായിരുന്നു.
അരീക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ വീട്ടിൽ അറബി അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടിൽ ഷമീർ ബാബു (42) എന്നിവരെ ഒരാഴ്ച മുൻപ് 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിൻച്ചുവട് വച്ച് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ഇവർക്ക് ലഹരി മരുന്ന് നൽകിയ പൂവത്തിക്കൽ സ്വദേശി അനസ്, കണ്ണൂർ മയ്യിൽ സ്വദേശി സുഹൈൽ എന്നിവരെയും പിടികൂടി. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഗാണ്ട സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ അസീസ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിലായി ലഹരിക്കടത്ത്, കൊള്ളയടിക്കൽ, കളവ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ്. പിടിയിലായ ഷമീറിന് കരിപ്പൂർ, നിലമ്പൂർ സ്റ്റേഷനിൽ അടിപിടി, ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ ഉണ്ട്. അനസ് മരട് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 80 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും പ്രതിയാണ്. 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.