കൊച്ചി: സംസ്ഥാനത്തെ റാഗിംഗ് നിരോധന നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപവത്കരിക്കണമെന്നും കോടതിയുടെ നിര്‍ദേശം. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് സംഭവവും പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവും ഉള്‍പ്പെടെയുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ റാഗിംഗ് നിരോധന നിയമം പുതുക്കി ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു.
റാഗിംഗ് തടയുന്നതിനായി ശക്തമായ നിയന്ത്രണ സംവിധാനം ഒരുക്കുന്നത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.ജി.സി. ചട്ടങ്ങളില്‍ നിർദ്ദേശിച്ചിരിക്കുന്ന സംസ്ഥാന, ജില്ലാതല മേല്‍നോട്ട സമിതികള്‍ നിലവിലുണ്ടോയെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും സര്‍വകലാശാലാ തലത്തിലുള്ള സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ടോ എന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.