ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ. യോഗത്തിൽ പാക്കിസ്ഥാൻ കടുത്ത ചോദ്യങ്ങൾ നേരിട്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് 15 അംഗ സെക്യൂരിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച അടച്ചിട്ട മുറിയില്‍ യോഗം ചേർന്നത്. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷാ സമിതി തള്ളി. ആണവഭീഷണി മുഴക്കിയതിനെയും മിസൈൽ പരീക്ഷണത്തെയും സുരക്ഷാ സമിതി വിമർശിച്ചു.
ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം അംഗീകരിക്കാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറായില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനുമായി ഗാഢബന്ധമുള്ള ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയ്ക്ക് പഹല്‍ഗാം ആക്രമണവുമായി ബന്ധമുണ്ടോയെന്നും ചോദ്യമുയർന്നു. ഇതോടെ തങ്ങൾക്ക് അനുകൂലമായി രാജ്യാന്തര തലത്തിൽ വിഷയത്തെ മാറ്റാനുള്ള പാക്ക് ശ്രമങ്ങൾ പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്.
പഹല്‍ഗാം ഭീകരാക്രമണത്തെ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ തിരിച്ചറിയേണ്ടതുണ്ടെന്നും യോഗത്തിൽ ആവശ്യമുയർന്നു. വിനോദസഞ്ചാരികള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്യംവെക്കപ്പെട്ടത് ചില അംഗരാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷിചർച്ചകളിലൂടെ പരിഹരിക്കണമെന്ന് രാജ്യങ്ങൾ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
നാളെ മോക്ക്ഡ്രിൽ; ആക്രമണം നേരിടാൻ പരിശീലനം നൽകണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം.