ന്യൂ ഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങൾക്കായി യുഎസിലെ മുൻ ഭരണകൂടം അനുവദിച്ചിരുന്ന 21 ദശലക്ഷം ഡോളർ ഗ്രാന്റ് ‘ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്’ ആണെന്നു പ്രധാനമന്ത്രി മോദിയുടെ ഉപദേശകൻ സഞ്ജീവ് സന്യാൽ. ഈ ഫണ്ട് സ്വീകരിച്ചത് ആരാണെന്നു കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ ബാഹ്യ ഇടപെടലിന്റെ സൂചനയാണു യുഎസ് ഇപ്പോൾ നിർത്തലാക്കിയ ഗ്രാന്റെന്നു ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ ഭരണകാലത്താണു ബാഹ്യ ഇടപെടലിന് അവസരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ യുഎസ് ഫണ്ട് വന്നിരുന്നെന്ന ആരോപണം 2010–12 കാലയളവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ്.വൈ.ഖുറേഷി ഇന്നലെ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് സംവിധാനം ശക്തമാക്കാനായി രാജ്യാന്തര തിരഞ്ഞെടുപ്പ് സംവിധാനവുമായി (ഐഎഫ്ഇഎസ്) ധാരണ ഉണ്ടായിരുന്നെങ്കിലും അതിൽ സാമ്പത്തിക ഇടപാടോ പണ വാഗ്‌ദാനമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയിലെ പോളിംഗ് ശതമാനം ഉയർത്തുന്നതിനായി അമേരിക്ക അനുവദിച്ചിരുന്ന ഫണ്ട് റദ്ദാക്കുമെന്ന് ഇലോൺ മസ്‌കിന്‍റെ ഡോജ് ടീം വ്യക്തമാക്കിയത്. 21 മില്യൺ ഡോളർ അഥവാ 182 കോടി രൂപയുടെ ധനസഹായമാണ് മസ്‌കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (ഡോജ്) റദ്ദാക്കാൻ തീരുമാനിച്ചത്. സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി ബജറ്റ് വെട്ടിക്കുറക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ടെന്നും ട്രംപ് ഭരണകൂടത്തിൻ്റെ പ്രധാന തീരുമാനമാണ് ഇതെന്നുമാണ് മസ്കിൻ്റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് വോട്ടിംഗ് ഫണ്ട് നിർത്തലാക്കിയതെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. അതാണ് പുതിയ വിവാദങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്.