ബംഗളൂരു: ബംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാമനഗര ജില്ലയിലെ ചന്നപട്ടണ താലൂക്കിലുള്ള പുട്ടപ്പനദൊഡ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്.
കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഷീദ് (45), മാഹി സ്വദേശി സക്കീർ (27), കോഴിക്കോട് സ്വദേശി സൾഫി (റഫീസ്) (45) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. പെരുന്നാൾ അവധി ആഘോഷിച്ച് നാട്ടിൽ നിന്ന് ബംഗളൂരുവിലെ ജോലിസ്ഥലങ്ങളിലേക്കും കോളജുകളിലേക്കും മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നവരിൽ അധികവും. അപകടത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്; ഇവരെ ചന്നപട്ടണ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അപകടത്തിൻ്റെ ആഘാതത്തിൽ ബസ്സിൻ്റെ ഒരു വശം പൂർണമായും തകർന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ നാല് പേരും മരണപ്പെട്ടിരുന്നു. ചന്നപട്ടണ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

