മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡിസി. ബുക്സിന്റെ സ്ഥാപകനുമായിരുന്ന ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആയിരുന്നു അന്ത്യം. മൃതദേഹം വടവാതൂർ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.
രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1974-ല്‍ ഡി സി കിഴക്കെമുറി ഡി സി ബുക്‌സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു.
തകഴി, ബഷീർ, സി ജെ തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡിസി സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ഡി സി കിഴക്കേമുറിക്ക് ലഭിച്ച മരണാനന്തര പത്മഭൂഷൻ രാഷ്ട്രപതി കെ ആർ നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡീ സി യായിരുന്നു.
ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിനായിരുന്നു ജനനം. മക്കള്‍: താര, മീര, രവി ഡി സി. മരുമക്കള്‍: ജോസഫ് സത്യദാസ്, അനില്‍ വര്‍ഗീസ്, രതീമ രവി. സംസ്‌കാരം ഇരുപത്തിയേഴാം തിയതി ഞായറാഴ്ച കോട്ടയം ലൂര്‍ദ് ഫൊറോണ പള്ളിയില്‍ വൈകിട്ട് മൂന്നുമണിക്ക്.