Tuesday, March 24, 2026
Home » ചാലക്കുടി ബാങ്ക് കൊള്ള: പ്രതി പിടിയിൽ, 10 ലക്ഷം രൂപ വീണ്ടെടുത്തു; കടം തീർക്കാനായിരുന്നുവെന്ന് മൊഴി
ചാലക്കുടി ബാങ്ക് കൊള്ള: പ്രതി പിടിയിൽ, 10 ലക്ഷം രൂപ വീണ്ടെടുത്തു; കടം തീർക്കാനായിരുന്നുവെന്ന് മൊഴി

ചാലക്കുടി ബാങ്ക് കൊള്ള: പ്രതി പിടിയിൽ, 10 ലക്ഷം രൂപ വീണ്ടെടുത്തു; കടം തീർക്കാനായിരുന്നുവെന്ന് മൊഴി

by Editor
Send your news and Advertisements

ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൽ കത്തി കാട്ടി കവർച്ച നടത്തിയ പ്രതി പിടിയിൽ. ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 10 ലക്ഷം രൂപ വീണ്ടെടുത്തതായി പോലീസ് അറിയിച്ചു. കവര്‍ച്ച നടന്ന 36 മണിക്കൂറിനകം പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടി. കടബാധ്യത തീർക്കാനായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ആഡംബര ജീവിതം നയിച്ചാണ് കടബാധ്യതയുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം റിജോ പരസ്യമായി ചെലവഴിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭാര്യ നാട്ടിലെത്താൻ സമയമായതോടെ, കടം തീർക്കാനായി ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ചതായി കണ്ടെത്തി. മോഷണത്തിനായി പ്രതി തന്റേതല്ലാത്ത നമ്പർ പ്ലേറ്റ് ഉപയോഗിച്ച് തന്റെ ബൈക്ക് തന്നെ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും അന്വേഷണത്തിൽ നിർണായകമായി.

ബാങ്ക് കവർച്ച എങ്ങനെയായിരുന്നു?
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.12-ന് കറുത്ത ഹെൽമെറ്റ്, ജാക്കറ്റ്, കൈയുറകൾ ധരിച്ച പ്രതി ബാങ്കിനുള്ളിലേക്ക് പ്രവേശിച്ചു. ഹിന്ദി ഭാഷയിൽ സംസാരിച്ച പ്രതി, കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഡൈനിംഗ് മുറിയിൽ എത്തിച്ച് അവരെ അടച്ചു പൂട്ടിയ ശേഷം, കാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കൈക്കലാക്കിയത്. ബാങ്കിൽ ആകെ 47 ലക്ഷം രൂപ ഉണ്ടായിരുന്നതിൽ 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. 5 ലക്ഷം രൂപയുടെ മൂന്ന് കെട്ടുകളാണ് പ്രതി എടുത്തത്. സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ പ്രതിക്ക് എളുപ്പത്തിൽ രക്ഷപെടാനായി.

അന്വേഷണത്തിനായി പ്രത്യേക സംഘം
ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണമാണ് നടന്നത്. എല്ലാ ടോൾ പ്ലാസകളിലും അയൽ ജില്ലകളിലും പോലീസ് ജാഗ്രതാനിർദേശം നൽകി. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചതോടെയാണ് പ്രതിയെ പിടികൂടാനായത്. ബാങ്കിൽ നിന്ന് നഷ്ടമായ പണം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. റിജോ ആന്റണി കുറ്റം സമ്മതിച്ചതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!