ഗുരുവായൂർ: ക്ഷേത്രം കിഴക്കേനടയിൽ 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാൻ ഹൈടെക് ഗോശാല നിർമിച്ചു. 10,000 ചതുരശ്രയടിയിൽ 6 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു സമർപ്പിച്ചത് പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ്. ഗണപതിക്ഷേത്രത്തിനു കിഴക്ക് പഴയ ഗോശാല നിൽക്കുന്നിടത്താണ് മൂന്നുനിലയിൽ അത്യാധുനിക സൗകര്യത്തോടെ പുതിയത് പണിതത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 18-ന് രാവിലെ 10-ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
ക്ഷേത്രത്തിൽ ഉപയോഗിക്കാനുള്ള പാൽ, തൈര്, വെണ്ണ എന്നിവ ഇവിടെ തയാറാക്കാൻ കഴിയും. 60 പശുക്കളെയും ശ്രീമാണിക്യം ട്രസ്റ്റ് നൽകും. ആദ്യഘട്ടമായി 12 പശുക്കൾ എത്തി. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് ഗോപൂജ നടത്തുന്നതിന് മണ്ഡപവും പണിതിട്ടുണ്ട്.