ന്യൂഡൽഹി: കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ഉണ്ടാകുന്ന കോവഡ് കേസുകൾ വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അവലോകന യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും ഗുരുതരമല്ലെന്നും രോഗബാധിതർ വീടുകളിൽ തന്നെ പരിചരണത്തിലാണെന്നും യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 23 പുതിയ കേസുകളും ആന്ധ്രാപ്രദേശിൽ നാല് കേസുകളും സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ 84 കാരനും മഹാരാഷ്‌ട്രയിൽ 21 കാരനും കോവിഡ് ബാധിച്ച് മരിച്ചു. ടൈപ്പ് 1 പ്രമേഹത്തിൽ ഉൾപ്പെടുന്ന ഡയബറ്റിക് കീറ്റോഅസിഡോസിസ് രോഗിയായിരുന്നു മരിച്ച 21 കാരൻ.
രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയതു. NB.1.8.1, LF.7 എന്നിവയാണ് കണ്ടെത്തിയത്. ഏപ്രിലിൽ തമിഴ്നാട്ടിൽ NB.1.8.1 ന്റെ ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. മെയ് മാസത്തിൽ ഗുജറാത്തിൽ LF.7 വേരിയന്റിന്റെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് വകഭേദങ്ങൾക്കും അപകടസാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എങ്കിലും ഇവ ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന് വകഭേദം കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് മെയ് 19 വരെ ഇന്ത്യയിൽ 257 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് വർഷത്തിന് ശേഷമാണ് ഒറ്റയടിക്ക് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും മുൻകരുതലെടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പങ്കജ് സിങ് അറിയിച്ചു.