അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. എയർ ഇന്ത്യയുടെ 787 ഡ്രീം ലൈനർ വിമാനം ആണ് തകർന്നു വീണിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. ഉച്ചയ്ക്ക് 1.17-നാണ് വിമാനം അഹമ്മദാബാദിൽ നിന്ന് ടേക് ഓഫ് ചെയ്തത്. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം അതിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടുന്നു.
ജനവാസ മേഘലയിൽ ആണ് വിമാനം തകർന്നു വീണത്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. വിമാനദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികളോടും വേഗത്തിലും ഏകോപിതമായും നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായി അറിയിച്ചു. അദ്ദേഹം അഹമ്മദാബാദിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോട് ഫോണിൽ സംസാരിച്ചു.