ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി.സുധാകരൻ. ‘എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്.‘ ജി സുധാകരൻ പറഞ്ഞു. ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉൾപ്പെടെ വിവിധ വകുപ്പുകൾക്കെതിരെ ജി സുധാകരൻ വിമര്‍ശനമുയര്‍ത്തി. ഇവിടുത്തെ സ്ഥിതി എന്താണെന്ന് ജി സുധാകരൻ ചോദിച്ചു. ‘ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണ്. സംഘർഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല. പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. എംബിഎ ഉത്തരക്കടലാസുകൾ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും അധ്യാപകർക്കെതിരെ നടപടിയില്ല. ഒരു വിദ്യാർഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.’- സുധാകരൻ പറഞ്ഞു.
ആരോഗ്യ മേഖലയിൽ നമ്പർ വൺ എന്ന് മാത്രം പറഞ്ഞ് നടന്നിട്ട് കാര്യമില്ല, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് സാധാരണക്കാരന് ഒരു കാര്യവുമില്ല. വീണാ ജോർജ് 5 വർഷത്തേക്കു മന്ത്രിയായ ആളാണ്. അതിനു മുൻപും ആരോഗ്യവകുപ്പ് ഇവിടെയുണ്ടായിരുന്നു എന്ന് പറഞ്ഞ സുധാകരൻ വ്യവസായ വകുപ്പിനെതിരെയും ആരോപണമുന്നയിച്ചു. ടി.വി.തോമസിന്റെ കാലത്തിനുശേഷം ആലപ്പുഴയിൽ വല്ല വ്യവസായവും വന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ആലപ്പുഴയിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമർശം.