മോസ്‌കോ: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട് റഷ്യയില്‍ അഭയംപ്രാപിച്ച സിറിയയുടെ മുൻ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം നടന്നതായി ആണ് റഷ്യയുടെ മുൻ ചാരന്റെ ‘ജനറല്‍ എസ്.വി.ആര്‍’ എന്ന എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നുവെന്നും കുറിപ്പിലുണ്ട്. ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. നിലവിൽ റഷ്യയിലെ അപ്പാർട്മെന്റിൽ ചികിത്സയിലാണ് അസദ്. അതേസമയം ഇക്കാര്യത്തിൽ റഷ്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. വിമതര്‍ സിറിയ പിടിച്ചടക്കിയതോടെ ഡിസംബര്‍ എട്ടിനാണ് അസദ് റഷ്യയില്‍ അഭയം പ്രാപിച്ചത്.

റഷ്യയില്‍ അഭയംപ്രാപിച്ച സിറിയയുടെ മുൻ പ്രസിഡന്റിനു വിഷം നൽകി എന്ന് റിപ്പോർട്ട്; ചികിത്സയിൽ
141