തിരുവനന്തപുരം: കേരള സർവകലാശാലയിലെ 71 എം.ബി.എ അവസാനവർഷ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നഷ്ടമായി. അധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയതോടെ വീണ്ടും പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കയ്യിൽ നിന്നാണ് ഉത്തരക്കടലാസുകൾ നഷ്ടമായത്. കേരള സര്‍വകലാശാലയ്ക്ക് കീഴിലെ അഞ്ച് കോളേജുകളിലെ വിദ്യാര്‍ഥികളാണ് പ്രതിസന്ധി നേരിടുന്നത്.
കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. മെയ് 31-നായിരുന്നു പരീക്ഷ നടന്നത്. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകൾ സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് മൂല്യനിർണയത്തിലായി കൈമാറും. വീട്ടിൽ കൊണ്ടുപോയി മാർക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്തയച്ച 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയത്തിനുശേഷം വരുന്ന വഴിക്ക് ഈ പേപ്പറുകൾ നഷ്‌ടമായ വിവരം അധ്യാപകൻ സർവകലാശാലയെ അറിയിക്കുകയായിരുന്നു. ഇതിന് പകരമായി ഈ വിദ്യാർഥികളോട് ഒരു സ്പെഷ്യൽ പരീക്ഷ എഴുതാൻ സർവകലാശാല ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയിൽ വിദ്യാർഥികൾക്ക് ലഭിച്ചു. ഏപ്രിൽ മാസം ഏഴാം തിയ്യതിയാണ് പരീക്ഷ നടക്കുക. രാവിലെ 9.30 മുതൽ 12.30 വരേയാണ് പരീക്ഷ.
കോഴ്സ് പൂര്‍ത്തിയായി പത്തുമാസമായിട്ടും ഫല പ്രഖ്യാപനം നടത്താത്തിനാൽ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കോഴ്‌സ് കഴിഞ്ഞിട്ടും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയിലാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.