ബാങ്കോക്ക്: മ്യാൻമറിലും തായ്‌ലന്‍ഡിലും വന്‍ ഭൂകമ്പം. മ്യാന്‍മറിനേയും അയല്‍രാജ്യമായ തായ്‌ലന്‍ഡിനേയും പിടിച്ചുകുലുക്കിയാണ് വന്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. മ്യാന്‍മറില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 153 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 732 പേര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. ഭൂകമ്പത്തില്‍ മ്യാന്‍മറില്‍ നിരവധി കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നുവീണു. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആറു പ്രവിശ്യകൾ പൂർണമായി തകർന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. മധ്യ മ്യാൻമറിലെ മണ്ഡലായ് നഗരത്തിനടുത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതിപ്രശസ്തമായ ആവ പാലം (Ava Bridge) ഭൂകമ്പത്തിൽ തകർന്നു. ഇവിടെ നിന്നും 900 കിലോമീറ്റർ ദൂരമാണ് ബാങ്കോക്കിലേക്കുള്ളത്. മ്യാൻമറിലെ നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും തകർന്ന് തരിപ്പണമായി. മണ്ഡലായിലുള്ള മസ്ജിദ് തകർന്നുവീണ് 20 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
തായ്‌ലന്‍ഡിലും പ്രകടമ്പനം അനുഭവപ്പെട്ടു. തലസ്ഥാനമായ ബാങ്കോക്കില്‍ നിരവധി കെട്ടിടങ്ങള്‍ തകന്നുവീണു. ബാങ്കോക്കിൽ 30 നിലക്കെട്ടിടം തകർന്ന് 10 പേർ മരിച്ചു. 117 പേരെ കാണാനില്ല. ബാങ്കോക്കിലും മ്യാന്‍മറിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സ്ഥിതി സങ്കീര്‍ണമാണെന്ന് മ്യാന്‍മര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് അദ്ദേഹം സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, ശുചിത്വ കിറ്റുകൾ, അവശ്യ മരുന്നുകൾ എന്നിവയുൾപ്പെടെ 15 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ മ്യാൻമറിലേക്ക് ഉടൻ അയയ്‌ക്കും. ഐക്യരാഷ്‌ട്ര സഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി മ്യാന്മറിന് 5 മില്യൺ ഡോളർ അനുവദിച്ചു. മ്യാൻമറിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും തന്റെ ഭരണകൂടം സഹായം നൽകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
മ്യാൻമർ സജീവമായ ഭൂകമ്പ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് മിക്ക ഭൂകമ്പങ്ങളും ഉണ്ടാകുന്നത്. എന്നിരുന്നാലും, വെള്ളിയാഴ്ചത്തെ ഭൂകമ്പം നഗരപ്രദേശത്തായിരുന്നു. മരണസംഖ്യ 1,000 കവിയുമെന്ന് യുഎസ് ജിയോളജിക്കൽ സർവേ കണക്കാക്കുന്നു.