ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2025) പതിനെട്ടാം സീസൺ ഈ മാസം 22-ന് ആരംഭിക്കാനിരിക്കുകയാണ്. 10 ഫ്രാഞ്ചൈസികളും ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുമ്പോൾ, ടൂർണമെന്റുമായി ബന്ധപ്പെട്ട് ഒരു വലിയ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
ഡൽഹി ക്യാപിറ്റൽസ് ഇത്തവണത്തെ ലേലത്തിൽ സ്വന്തമാക്കിയ ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റർ ഹാരി ബ്രൂക്കിനെ രണ്ടുവർഷത്തേക്ക് ഐപിഎല്ലിൽ നിന്ന് വിലക്കാൻ ബിസിസിഐ തീരുമാനിച്ചു . 2025 സീസണിൽ നിന്നുള്ള താരത്തിന്റെ പിന്മാറ്റമാണ് ഈ കടുത്ത നടപടിയിലേക്ക് ബിസിസിഐയെ നയിച്ചത്. ബിസിസിഐയുടെ പുതിയ നയം അനുസരിച്ച്, ലേലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഐപിഎല്ലിൽ നിന്ന് പിന്മാറുന്ന കളിക്കാരൻ രണ്ടുവർഷത്തെ വിലക്ക് നേരിടേണ്ടി വരും. ഈ നിയമപ്രകാരം വിലക്കുകിട്ടുന്ന ആദ്യ താരമാണ് ഹാരി ബ്രൂക്ക്.
ദേശീയ ടീമിലെ കരിയറിന് പ്രാധാന്യം നൽകാനായി 2025 സീസണിൽ നിന്ന് പിന്മാറിയ ഹാരി ബ്രൂക്കിന് ഈ വിലക്കിനെത്തുടർന്ന് രണ്ടുവർഷം ഐപിഎല്ലിൽ കളിക്കാനാകില്ല. ബിസിസിഐ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിനും ഹാരി ബ്രൂക്കിനും അയച്ചിട്ടുണ്ട്. ഇത് തുടർച്ചയായ രണ്ടാം സീസണാണ് ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറുന്നത്. 2024 സീസണിൽ, മുത്തശ്ശിയുടെ മരണത്തെ തുടർന്ന് അദ്ദേഹം ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.
ഇംഗ്ലണ്ടിന്റെ യുവ സൂപ്പർ താരമായ ഹാരി ബ്രൂക്കിനെ 6.25 കോടി രൂപയ്ക്കായിരുന്നു ഡെൽഹി ക്യാപിറ്റൽസ് ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയത്. ഇതുവരെ ഐപിഎല്ലിൽ 11 മത്സരങ്ങൾ കളിച്ചിട്ടുള്ള ബ്രൂക്ക് 21.11 ബാറ്റിങ് ശരാശരിയിൽ 190 റൺസ് നേടുകയും, ടി20 ക്രിക്കറ്റിൽ മൊത്തം 149 മത്സരങ്ങളിൽ 32.84 ശരാശരിയിൽ 3449 റൺസ് നേടുകയും ചെയ്തിട്ടുണ്ട്.
ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹാരി ബ്രൂക്കിന്റെ പിൻവാങ്ങൽ ഡൽഹി ക്യാപിറ്റൽസിന് വലിയ തിരിച്ചടിയാണ്. അടുത്ത സീസണിൽ ടീമിന്റെ തന്ത്രങ്ങളിൽ പ്രധാന പങ്ക് വഹിക്കുമെന്ന് കരുതിയിരുന്ന താരമായിരുന്നു അദ്ദേഹം. ബ്രൂക്ക് പിന്മാറിയതോടെ പകരം പുതിയ താരത്തെ ടീമിലെത്തിക്കാൻ ഡൽഹിക്ക് അവസരമുണ്ട്. നിലവിൽ ജേക് ഫ്രേസർ മക്ഗർക്, ഫാഫ് ഡുപ്ലെസിസ്, ഡോണോവൻ ഫെരേര, ട്രിസ്റ്റൻ സ്റ്റബ്സ്, മിച്ചൽ സ്റ്റാർക്ക്, ദുഷ്മന്ത ചമീര എന്നിവരാണ് ഡൽഹി നിരയിലെ വിദേശ താരങ്ങൾ.