തിരുവനന്തപുരം: കാൻസർ രോഗപ്രതിരോധത്തിനും ചികിത്സക്കുമായി ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന് തുടക്കം കുറിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വർഷം നീണ്ടുനിൽക്കുന്ന സംസ്ഥാനവ്യാപക ക്യാമ്പയിന്റെ ഗുഡ്‌വിൽ അംബാസഡർ മലയാളികളുടെ പ്രിയ സിനിമാതാരം മഞ്ജു വാര്യരാണ്. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 855 ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടക്കും. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. നാടിന്റെ എല്ലാ മേഖലയും സഹകരിപ്പിച്ചു കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോക ക്യാൻസർ ദിനത്തിൽ തന്നെ പരിപാടിക്ക് തുടക്കമിടാൻ കഴിഞ്ഞത് പ്രത്യേകതയാണെന്നും ക്യാൻസർ രോഗത്തിനും ചികിത്സയ്ക്കും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്‍സര്‍ സ്‌ക്രീനിംഗില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തു.
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യ ദിനം തന്നെ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് മന്ത്രി കാന്‍സര്‍ സ്‌ക്രീനിംഗിന് നടത്തിയത്. സ്‌ക്രീനിംഗിനായി വിവിധ മേഖലയിലുള്ളവരെ ക്ഷണിച്ച് മന്ത്രി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. വിവിധ മേഖയിലെ പ്രമുഖ വ്യക്തികളായ മന്ത്രിമാരായ ആര്‍ ബിന്ദു, ജെ ചിഞ്ചു റാണി, ക്യാമ്പയിന്റെ ഗുഡ് വില്‍ അംബാസഡര്‍ മഞ്ജു വാര്യര്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സിനിമാ താരം പേളി മാണി, ഗായിക സിതാര കൃഷ്ണകുമാര്‍, സ്‌പോര്‍ട്‌സ് താരം പി.യു. ചിത്ര, കുടുംബശ്രീ പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആദിലാ ഹനീഷ്, ആശാപ്രവര്‍ത്തക വി.പി. ഭവിത എന്നിവരെ സ്‌ക്രീനിംഗിനായി മന്ത്രി ഫേസ് ബുക്കില്‍ ക്ഷണിച്ചു. ഇങ്ങനെ മറ്റുള്ളവര്‍ക്കും സ്‌ക്രീനിംഗിനായി ഹാഷ് ടാഗ് ചെയ്ത് പ്രിയപ്പെട്ടവരെ ക്ഷണിക്കാവുന്നതാണ്.