തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാർഡന്‍, മദ്രസ്സ, സ്വകാര്യ ട്യൂഷന്‍ സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ക്കും അവധിയായിരിക്കും. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് അതതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധയിടങ്ങളിൽ മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയിലെ പല വീടുകളിലും വെള്ളം കയറിത്തുടങ്ങി. പമ്പയാറിന്‍റെ തീരങ്ങൾ കരകവിഞ്ഞ് സമീപ റോഡുകളിലും വീടുകളുടെ മുറ്റത്തും വെള്ളം കയറിയ നിലയിലാണ്. മാന്നാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങളിലെ നിരവധി വീടുകളുടെ മുറ്റത്തും നടവഴിയിലും വെള്ളം കയറിത്തുടങ്ങി.
കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. ഇന്നലെ വാഹനത്തിന് മുകളിൽ മരണം പൊട്ടി വീണ് ഒരാൾ മരിച്ചു. ഒഴുക്കിൽ പെട്ടും ഒരു മരണമുണ്ട്. എറണാകുളത്ത് ഒഴുക്കിൽപെട്ടയാളെ കാണാതായി. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ പൊട്ടി വീണും കെട്ടിടങ്ങൾക്കും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. ആലപ്പുഴ എടത്വയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണ് നിരണം തോട്ടടി സ്വദേശി ഗീവർഗീസിന് (58) പരിക്കേറ്റു. ചൂട്ടുമാലിൽ സിഎസ്ഐ പള്ളിക്ക് സമീപമാണ് അപകടം. ശക്തമായ കാറ്റിൽ പുളിമരം മരം കടപുഴകി വീഴുകയായിരുന്നു. എറണാകുളം കുമ്പളത്ത് വേമ്പനാട്ട് കായലിൽ മീൻപിടുത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പറവൂർ കെടാമംഗലം രാധാകൃഷ്ണൻ (62 നെയാണ് കാണാതായത്.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളിൽ 30/05/2025 വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്ത് 30/05/2025 രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഇടുക്കി കുമളിയിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ലോറിക്കുള്ളിലുണ്ടായിരുന്നയാൾ മരിച്ചു. കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്. ഇടുക്കി ജില്ലയില്‍ വ്യാപകമായ മഴയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ മലയോര മേഖലയിലൂടെ വൈകീട്ട് ഏഴുമുതല്‍ രാവിലെ ആറുവരെ യാത്രാനിരോധനമേര്‍പ്പെടുത്തി. ജില്ലയിലെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
എറണാകുളം കുന്നത്തുനാട്ടിൽ തിരുവാണിയൂർ പഞ്ചായത്തിൽ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് രണ്ടു വീടുകൾ ഭാഗികമായി തകർന്നു. പള്ളിക്കര മനക്കടവ് റോഡിൽ വലിയ വാഗമരം കടപുഴകി വീണ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ എറണാകുളം മെയിൻ റോഡിലാണ് മരം കുറുകെ കടപുഴകി വീണത്.
പത്തനംതിട്ട റാന്നി ബൈപ്പാസ് ഭാഗത്ത് ചുഴലിക്കാറ്റ് വീശിയടിച്ചു. കെഎസ്ഇബിക്ക് അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ബൈപ്പാസ് റോഡിൽ മാത്രം വൈദ്യുതതൂണുകൾക്ക് മറിഞ്ഞുവീണു. റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗത തടസം നേരിട്ടു.
തിരുവനന്തപുരം മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 10 സെൻറീമീറ്റർ വീതമാണ് തുറന്നിട്ടുള്ളത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്. നിലവിലെ ജലനിരപ്പ് 83.420 മീറ്ററാണ്.
വൈകീട്ട് 4 മണിക്ക് പൊന്മുടി ഡാമിലെ ഒരു ഷട്ടർ 20 cm ഉയർത്തും. ഈ വർഷം ഇത് ആദ്യമായാണ് ഡാമിലെ ഷട്ടർ ഉയർത്തുന്നത്. പന്നിയാർ പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണം.
കണ്ണൂരിൽ രണ്ടു വീടുകൾ തകർന്നു. കൊട്ടിയൂർ പട്ടറപ്പറമ്പിൽ സ്വദേശി ഭാർഗവിയുടെയും ചാത്തമംഗലം സ്വദേശി വർഗീസിൻ്റെയും വീടുകൾ മഴയിൽ തകർന്നു. കണ്ണൂർ ജില്ലയിൽ പലയിടത്തും കാറ്റിൽ വലിയ നാശനഷ്‌ടമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. പാലക്കാടും പെരുമഴയിൽ രണ്ടു വീടുകൾ തകർന്നു. മൂലത്തറ റെഗുലേറ്ററിന്റെ രണ്ടു ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് കൂടി. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടേക്കും. കരിപ്പൂരിൽ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർന്ന് കൂറ്റൻ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകർന്നു. വയനാട്ടിൽ 18 ക്യാമ്പുകൾ തുറന്നു.