തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് (ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് 27/05/2025 രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തിങ്കളാഴ്ച ലഭിച്ച അതിശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആലപ്പഴ ബീച്ചിൽ ശക്തമായ കാറ്റിൽ താൽകാലിക കട തകർന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 1.45 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. മഴ കൊള്ളാതിരിക്കാൻ ഇവർ കയറി നിന്ന താൽകാലിക കട കാറ്റിൽ തകർന്ന് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ നിത്യയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കേറ്റു.
കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി ട്രെയിൻ ഗതാഗതം താറുമാറായി. റെയിൽവേയുടെ വൈദ്യുതലൈനും പൊട്ടിവീണു. കല്ലായി-ഫറോക്ക് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ അരീക്കാട് മേഖലയിലും ആലുവയിലുമാണ് മരം ട്രാക്കിലേക്ക് പൊട്ടി വീണ് ഗതാഗതം പൂർണമായും സ്‌തംഭിച്ചത്. കോഴിക്കോട് മൂന്ന് മരങ്ങളാണ് ശക്തമായ കാറ്റിൽ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിൻ്റെ മേൽക്കൂരയിൽ പാകിയ ഷീറ്റും റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടർന്ന് ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. തിരുനെൽവേലി-ജാംനഗർ എക്സസ്പ്രസ് അടക്കം വിവിധ ട്രെയിനുകൾ മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. ശക്തമായ കാറ്റിൽ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേൽക്കൂരകളും തകർന്നിട്ടുണ്ട്. കുണ്ടായിത്തോട് ഭാഗത്ത് ദേശീയ പാതയിൽ മരം വീണ് വാഹന ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം പാങ്ങപ്പാറയിൽ കാറിനു മുകളിൽ മരംവീണ് അപകടം. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. കഴക്കൂട്ടം ഭാഗത്തുനിന്ന് ശ്രീകാര്യം ഭാഗത്തേക്ക് പോയ കാറിനു മുന്നിലാണ് മരം വീണത്. കാർ ഡ്രൈവർക്ക് പാറ്റൂർ സ്വദേശി മിക്കി പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. സ്ഥലത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
പാലാ-ഈരാറ്റുപേട്ട റോഡിൽ പാലായ്ക്ക് സമീപം മൂന്നാനിയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. ഉച്ചയോടെയാണ് മീനച്ചിലാർ കരകവിഞ്ഞ് വെള്ളം കയറുവാൻ തുടങ്ങിയത്. വാഹനങ്ങൾ ചെറുവഴികളിലൂടെ തിരിച്ചുവിട്ടു. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് വെള്ളം കയറിയത്.
കോഴിക്കോട് ബാലുശ്ശേരി കക്കയത്ത് വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാത്രി 7.15 ഓടെ 28-ാം മൈലിൽ മണ്ണിടിച്ചിലുണ്ടായി. തെങ്ങും മറ്റു മരങ്ങളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. 28-ൽക്കൂടി മണ്ണിടിച്ചിലുണ്ടായതോടെ തലയാട് കക്കയം റോഡിൽ ഗതാഗതം പൂർണമായും നിലച്ചു.
മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് 14 ക്യാംപുകളിലായി 71 കുടുംബങ്ങളിലെ 240 പേരെ മാറ്റിപ്പാർപ്പിച്ചു. വയനാട് –7, കോഴിക്കോട്– 3, തിരുവനന്തപുരം–2, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒന്നു വീതവുമാണ് ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്. റവന്യൂമന്ത്രിയുടെ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു: 0471 2518655, വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെടണം: 9496010101.