കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്തിമ കുറ്റപത്രം സമർപ്പിച്ചു. സിപി ഐഎം പാര്‍ട്ടിയെയും തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് കുറ്റപത്രം. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.
എ സി മൊയ്തീന്‍ എംഎല്‍എ, എംഎം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എം പി എന്നീ മുന്‍ ജില്ലാ സെക്രട്ടറിമാരാണ് പ്രതികളായത്. സിപിഐഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്ന കെ സി പ്രേമരാജനും പ്രതിയാണ്. വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ മധു അമ്പലപുരമാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം പൊറത്തുശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എആര്‍ പീതാംബരന്‍, പൊറത്തുശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംബി രാജു എന്നിവരാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ മറ്റ് പ്രതികള്‍. കേസിൽ സിപിഎം പാർട്ടി 68–ാം പ്രതിയാണ്. പ്രതികളിൽ നിന്ന് 128 കോടി രൂപ ഇ.ഡി കണ്ടുകെട്ടിയതായും കുറ്റപത്രത്തിൽ പറയുന്നു.