വാഷിംഗ്ടൺ: ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണത്തിൽ ഉടക്കിട്ട് താരീഫ് ഭീഷണി കാർഡിറക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴിതാ മറ്റ് സ്മാർട്ട് ഫോൺ നിർമാതാക്കൾക്കും മുന്നറിയിപ്പുമായി രംഗത്ത്. ഇന്ത്യയിലെന്നല്ല അമേരിക്കക്ക് പുറത്ത് നിർമാണം നടത്തുന്ന സാംസങ് അടക്കമുള്ള എല്ലാ കമ്പനികൾക്കും 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് പ്രസിഡന്‍റ് വ്യക്തമാക്കിയത്. ഏത് കമ്പനിയായാലും 25 ശതമാനം ഇറക്കുമതി നികുതി നേരിടേണ്ടിവരുമെന്നും ഉടൻ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പേകി. അമേരിക്കയിലാണ് നിര്‍മ്മാണമെങ്കില്‍ താരീഫ് ഉണ്ടാകില്ലെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. താരിഫ് ഭീഷണി ആപ്പിളിന് മാത്രമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ഇറക്കുമതി തീരുവകൾ ഉചിതമായി തന്നെ നടപ്പിലാക്കുമെന്നും ജൂൺ അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം സാംസങ് കമ്പനി അവരുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഗാലക്സി എസ്-25 എഡ്‌ജിന്‍റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു. നോയിഡയിലെ സാംസങ് ഫാക്ടറിയിലാണ് ഈ ഫോണിന്‍റെ നിര്‍മ്മാണം നടക്കുന്നത്. ഇന്ത്യയിലടക്കം നിർമ്മിച്ച ഐഫോണുകള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്‌താല്‍ 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി വന്ന അതേസമയത്താണ് സാംസങ് ഈ അറിയിപ്പ് പുറത്തുവിട്ടത്. മെയ് 13-ന് ഇന്ത്യയിലടക്കം ആഗോള വിപണിയില്‍ സാംസങ് അവതരിപ്പിച്ച ഫോണ്‍ മോഡലാണ് ഗാലക്സി എസ്-25 എഡ്‌ജ്. സാംസങിന്‍റെ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതുമായ സ്മാർട്ട്‌ഫോണാണ് ഗാലക്സി എസ്25 എഡ്ജ്. 5.8 എംഎം മാത്രം കട്ടിയുള്ള ഈ ഫോണിന്‍റെ ഭാരം 163 ഗ്രാമാണ്. ഗാലക്സി എഐ ഫീച്ചറുകള്‍ സഹിതമാണ് സാംസങ് ഗാലക്സി എസ്25 എഡ്‌ജ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ക്യാമറയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന മള്‍ട്ടിമോഡല്‍ എഐയാണ് സാംസങ് ഗാലക്സി എസ്25 എഡ്‌ജിന്‍റെ മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍. ഇന്ത്യയില്‍ ഇതിന്‍റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1,09,999 രൂപയും, 12 ജിബി 512 ജിബി വേരിയന്‍റിന് 1,21,999 രൂപയുമാണ് വില.
2024-ല്‍ രാജ്യത്ത് നിര്‍മ്മിച്ച 94 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളുടേതായിരുന്നു. നിലവില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് സാംസങ്.
ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനെതിരെയുള്ള കഴിഞ്ഞ ആഴ്ചയാണ് യു എസ് പ്രസിഡന്റ് ആദ്യം രംഗത്തെത്തിയത്. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് തന്നെ ആപ്പിൾ സി ഇ ഒയോട് ട്രംപ് പരസ്യമായി പറഞ്ഞു. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്നും അമേരിക്കയിലായിരിക്കണം നിർമാണം നടത്തേണ്ടതെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു.