ധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് രാജിവയ്ക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടക്കാല സര്‍ക്കാരിന്റെ നയങ്ങളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് സൈനിക മേധാവിയായ വക്കര്‍ ഉസ് സമന്‍. തിരഞ്ഞെടുപ്പ് നടത്താന്‍ യൂനുസ് സർക്കാർ വൈകുന്നതും മ്യാന്‍മാറിലെ റാഖൈനില്‍ സഹായമെത്തിക്കാന്‍ ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് സൈനികമേധാവിയുടെ പരസ്യപ്രതികരണത്തിലേക്ക് നയിച്ചത്.
ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈന്‍ യുഎന്‍ നിര്‍ദ്ദേശിച്ച റാഖൈന്‍ ഇടനാഴിക്ക് ഇടക്കാല സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക മേധാവി ഇതിനെ എതിര്‍ത്തത്. ഉപാധികളോടെയാണ് യു.എന്‍ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയെന്ന് തൗഹിദ് ഹുസൈന്‍ പറഞ്ഞെങ്കിലും എന്താണ് ആ ഉപാധികളെന്ന് വ്യക്തമാക്കിയില്ല. റാഖൈന്‍ ഇടനാഴി പദ്ധതി പോലുള്ള പ്രധാന വിഷയങ്ങളില്‍ സൈന്യത്തെ കാര്യങ്ങള്‍ അറിയിക്കണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു. ഇതോടെ മ്യാന്മറില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന രാഖൈന്‍ പ്രവിശ്യയിലേക്ക് സഹായം എത്തിക്കാനായി വിഭാവനം ചെയ്ത പദ്ധതിയില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശമാണ് രാഖൈൻ കോറിഡോർ. കിഴക്കൻ ബംഗ്ലാദേശിലെ ചിറ്റഗോങ് ഡിവിഷനിൽ നിന്ന് ആരംഭിക്കുന്ന ഈ ഇടനാഴി, യുദ്ധം തകർത്ത മ്യാൻമറിലെ റാഖൈൻ മേഖലയിലെ സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിനുള്ള ഒരു മാർഗ്ഗമായിട്ടാണ് പരിഗണിച്ചിരുന്നത്. എന്നിരുന്നാലും, ബംഗ്ലാദേശിനുള്ളിൽ നിന്ന്, ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) ഏതാനും ഇടതു പാർട്ടികളും ഉൾപ്പെടെ നിരവധി പേർ ഇതിനെ എതിർത്തതോടെ പിന്നാലെ വിവാദമായി മാറി. ഇതിനിടെയാണ സൈനിക മേധാവിയും സർക്കാരിനെതിരെ രംഗത്ത് വന്നത്. പദ്ധതി ബംഗ്ലാദേശിൻ്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നത് പട്ടാള അട്ടിമറിയിലേക്ക് നയിക്കുമോയെന്നാണ് ആശങ്ക.