വത്തിക്കാൻ സിറ്റി: പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കു ചന്ദനത്തടിയിൽ നിർമിച്ച കുരിശ് ഓർത്തഡോക്സ് സഭ സമ്മാനമായി കൈമാറി. ഉഡുപ്പി കൃഷ്ണമഠത്തിലെ കരകൗശല വിദഗ്‌ധർ പൂർണമായും കൈകൊണ്ടു നിർമിച്ച കുരിശിൽ അമുല്യമായ കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവായെ പ്രതിനിധീകരിച്ച് സഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗത്തിലെ മെത്രാപ്പൊലിത്തമാരായ ഡോ. സഖറിയാസ് മാർ നിക്കോളാവോസ്, ഏബ്ര ഹാം മാർ സ്തേഫാനോസ് എന്നിവരും ഫാ. അശ്വിൻ ഫെർണാണ്ടസും ചേർന്നാണ് ഉപഹാരം കൈമാറിയത്.
സഭയെ മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. ലോകസമാധാനത്തിനും ക്രൈസ്തവസഭകളുടെ ഏകീകരണത്തിനും നിർണായക പങ്കുവഹിക്കാൻ മാർപാപ്പയ്ക്കു കഴിയട്ടെ എന്ന കാതോലിക്കാ ബാവായുടെ ആശംസയും അവർ കൈമാറി. 2025 മേയ് 18 ഞായറാഴ്ച വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ആഘോഷത്തിലും, പരിശുദ്ധ പോപ്പ് ലിയോ XIV-ന്റെ ആദ്യദിവ്യബലിയിലും മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധി സംഘം പങ്കെടുത്തു.