ലണ്ടൻ: പ്രശസ്ത കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്‌ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാർഹയാക്കിയത്. ആത്മകഥാശം ഉൾക്കൊള്ളുന്ന ഒരു കൃതിയാണിത്. കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ദീപാ ഭസ്‌തിയാണ്. ഇന്ത്യയിൽ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്‌തകമിണിത്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും.
1990-2003 കാലത്തിനുള്ളിൽ ബാനു എഴുതി പ്രസിദ്ധീകരിച്ച കഥകളിൽ നിന്നും തിരഞ്ഞെടുത്ത കഥകളാണ് ഹാർട്ട് ലാംപിലുള്ളത്. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്. ബാനു മുഷ്താഖിന്റെ കൃതികൾ ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
“ഹെജെ മൂടിദ ഹാദി (പാത്ത് ഓഫ് ദി സ്റ്റെപ്പ്ഡ് വൺ), ബെങ്കി മളെ(ഫയർ ആൻഡ് റെയിൻ), എദേയ ഹനതേ, (ഹാർട്ട് ലാംപ്), സഫിറ, ബഡവറ മകളു ഹെന്നല്ല (A poor man’s daughter is not a woman.), കുബ്ര എന്ന നോവൽ, ഇബ്ബാനിയാ കാവു എന്ന ലേഖന സമാഹാരം, “ഒദ്ദേ ബാഗിന” എന്ന കവിതാസമാഹാരം, “നിയമ കൃതികൾ” തുടങ്ങിയ ബാനുവിന്റെ കൃതികൾ അനുവാചകർ ഇരു കൈകളും നീട്ടി സ്വീകരിച്ചവയാണ്.
അവാർഡുകൾ
നിരവധി അവാർഡുകൾ ബാനു മുഷ്താഖിന് ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വനിതാ റേഡിയോ, ദൂരദർശൻ അവാർഡ് (1999), കർണാടക വനിതാ എഴുത്തുകാരുടെ അസോസിയേഷൻ്റെ മികച്ച കവിക്കുള്ള അവാർഡ് (1999), കർണാടക വനിതാ എഴുത്തുകാരുടെ അസോസിയേഷന്റെ എച്ച്.വി. അവാർഡ് എന്നിവയുൾപ്പെടെ സാഹിത്യ കൃതികൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും നിരവധി അവാർഡുകൾ ബാനു മുഷ്താഖ് നേടിയിട്ടുണ്ട്. ‘സാവിത്രമ്മ ദത്തിനിധി അവാർഡ് (2000)’, കർണാടക സർക്കാരിന്റെ ‘സാഹിത്യ രാജ്യോത്സവ അവാർഡ് (2002), ‘കർണാടക സാഹിത്യ അക്കാദമി അവാർഡ്’ (2004), അഖിലേന്ത്യാ ജൈന വനിത മഹാസ്തംഭശാഖ അവാർഡ് (2004) തുടങ്ങിയവയും ബാനുവിന് ലഭിച്ചിട്ടുണ്ട്.
തയ്യാറാക്കിയത്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട