ഹൈദരാബാദ്: ചാർമിനാറിന് സമീപം ഗുൽസാർ ഹൗസിൽ കെട്ടിടത്തിന് തീപിടിച്ച് ഏഴ് വയസ്സുകാരി ഉൾപ്പെടെ 17 പേർക്ക് ദാരുണാന്ത്യം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വീടുകളും കടകളും നിറഞ്ഞ തെരുവിലാണ് തീപിടിത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രാവിലെ 6.30 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
ജ്വല്ലറി പ്രവർത്തിച്ചിരുന്ന മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നുമാണ് തീപടർന്നത്. താഴത്തെ നിലയിൽ വീടുകളായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.