Tuesday, June 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി
ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

by Editor

ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. രാജ്യത്തെ പഞ്ചാബ് പ്രവിശ്യയിലെ കംറ എയർ ബേസ് സന്ദർശനത്തിനിടെ, ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കവേയാണ് ഷെഹ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനത്തിനായി ഞങ്ങൾ അവരുമായി (ഇന്ത്യ) സംസാരിക്കാൻ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ വിഷയവും ഉൾപ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവർക്കൊപ്പമാണ് ഷെഹ്ബാസ് ഷെരീഫ് വ്യോമതാവളത്തിലെത്തിയത്.

പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധറും ഇക്കാര്യം ആവർത്തിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ഇന്നലെ എസ് ജയശങ്കർ പറഞ്ഞ നിലപാടിൽ ഉറച്ച് നില്‍ക്കുകയാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. സമഗ്ര ചർച്ചയ്ക്ക് തയ്യാറെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം ഇന്ത്യ തള്ളി. നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിലെ വെടിനിറുത്തൽ ഞായറാഴ്ച വരെ നീട്ടാൻ ഇരു രാജ്യങ്ങളുടെയും സേനകൾ തീരുമാനിച്ചു. സിന്ധു നദീജലകരാർ മരവിപ്പിച്ച സാഹചര്യത്തിൽ ചിനാബ് നദിയിൽ കൂടുതൽ ഡാമുകൾ പണിയാനും ഇന്ത്യ നീക്കം തുടങ്ങി.

സൈനിക നടപടി അവസാനിപ്പിക്കാൻ നടന്ന ചർച്ചകൾ തല്ക്കാലം സേന തലത്തിൽ മതിയെന്നാണ് ഇന്ത്യയുടെ തീരുമാനം. രണ്ട് ഡിജിഎംഒമാരും ഇനി ഞായറാഴ്ച ചർച്ച നടത്തും. അതുവരെ വെടിനിറുത്തൽ തുടരാനാണ് തീരുമാനം. അതിർത്തിയിൽ നിന്ന് അധികം സേനയെ പിൻവലിക്കാനും പരസ്പര വിശ്വാസം കൂട്ടാനുമുള്ള കൂടുതൽ നീക്കങ്ങൾ അടുത്ത രണ്ട് ദിവസത്തിൽ സ്വീകരിക്കാനാണ് ധാരണ. സേന പിൻമാറ്റത്തെ സിന്ധു നദീജലകരാറുമായി കൂട്ടിക്കെട്ടാനുള്ള പാക് നീക്കവും ഇന്ത്യ അനുവദിക്കില്ല.

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് പാക്കിസ്ഥാൻ കത്തയച്ചിരുന്നു. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാക്കിസ്ഥാൻ കത്തിൽ പറയുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ പാക്കിസ്ഥാൻ അഭ്യർത്ഥിക്കുന്നു. എന്നാൽ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ്‌ ഇന്ത്യയുടെ തീരുമാനം. പാക്കിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. വെള്ളം ലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാക്കിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. മെയ് 7 -ന്, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി, പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെയും (pok) ഒമ്പത് ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ഡ്രോണുകൾ, മിസൈലുകൾ, ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് മൂന്ന് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. ഇന്ത്യയുടെ ശക്തമായ ആക്രമണത്തിൽ പാക്കിസ്ഥാൻ സൈന്യത്തിനും വ്യോമത്താവളങ്ങൾക്കും വൻനാശം സംഭവിച്ചിരുന്നു. മെയ് 10-ന് ആണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.

You may also like

error: Content is protected !!