ഇന്ത്യ – പാക്കിസ്ഥാൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17-ന് പുനരാരംഭിക്കും. ഇനിയുള്ള 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. പ്ലേഓഫ് മത്സരങ്ങൾ മേയ് 29, 30, ജൂൺ ഒന്ന് എന്നീ തീയതികളിൽ നടക്കും. ജൂൺ മൂന്നിനാണ് ഫൈനൽ. പ്ലോഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദികൾ പിന്നീട് തീരുമാനിക്കും. തിങ്കളാഴ്ച രാത്രി ബിസിസിഐ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കി
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഒമ്പതാം തീയതിയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്കായി നിര്‍ത്തിവെച്ചത്. ഇതേത്തുടര്‍ന്ന് മിക്ക വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഐപിഎൽ നിർത്തിവച്ചതിനെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളെ ചൊവ്വാഴ്ചയ്ക്കകം തിരിച്ചെത്തിക്കണമെന്ന് ടീം ഫ്രാഞ്ചൈസികൾക്കു നിർദേശം നൽകിയിരുന്നു.
അഹമ്മദാബാദ്, ബെംഗളൂരു, ജയ്പുർ, ഡൽഹി, ലക്നൗ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 10 ടീമുകൾ മത്സരിക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസൺ അവസാന ഘട്ടത്തോട് അടുക്കുമ്പോൾ പ്ലേഓഫ് സാനത്തിനായി കടുത്ത പോരാട്ടമാണ്. ഹൈദരാബാദ്, രാജസ്‌ഥാൻ, ചെന്നൈ ടീമുകൾ പ്ലേഓഫ് കാണാതെ പുറത്തായപ്പോൾ ബാക്കിയുള്ള 7 ടീമുകളിൽ ആർക്കും ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ഗുജറാത്ത്, ബെംഗളൂരു (16 പോയിൻ്റ് വീതം), പഞ്ചാബ് (15) ടീമുകളാണ് പോയിൻ്റ് പട്ടികയിലെ ആദ്യ 3 സ്‌ഥാനങ്ങളിൽ.