സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും, അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. ബുധനാഴ്ച്ച എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് ടീമില്‍നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് സംസാരിച്ചതാണ് വിവാദങ്ങള്‍ക്കടിസ്ഥാനം.
പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെൻ്റെർ സായി കൃഷ്‌ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ടീമുകൾ നോട്ടീസിന് തൃപ്‌തികരമായ മറുപടി നൽകിയതുകൊണ്ട് അവർക്കെതിരെ നടപടികൾ തുടരേണ്ടതില്ലെന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപെടുത്തുമ്പോൾ ജാഗ്രത പുലർത്താൻ നിർദേശം നൽകാനും യോഗം തീരുമാനിച്ചു. സഞ്ജു സാംസൻ്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും ജനറൽ ബോഡി യോഗത്തിൽ തീരുമാനമായതായും കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.