ഒട്ടാവ: കാനഡയിലെ ഒൻ്റാറിയോ പ്രവിശ്യയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടാവയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥിനി വൻഷിക (20) ആണ് മരിച്ചത്. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മരണവിവരം സ്‌ഥിരീകരിച്ചിട്ടുണ്ട്. അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.
പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടി നേതാവ് ദേവീന്ദർ സൈനിയുടെ മകളാണ് വൻഷിക. ഇന്ത്യൻ സർക്കാർ ഇടപെട്ട് തൻ്റെ മകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘2023 ലാണ് അവൾ കാനഡയിലേക്ക് പോയത്. ജീവിതത്തിൽ വലിയ വിജയം നേടാൻ അവൾ ആഗ്രഹിച്ചു… ഞാൻ അവളോട് അവസാനമായി സംസാരിച്ചത് ഏപ്രിൽ 25 ന് അവൾ ജോലിക്ക് പോകുമ്പോഴാണ്. അവളുടെ പുതിയ ജോലിയെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു, എല്ലാം നല്ലതാണെന്നാണ് പറഞ്ഞത്… ഏപ്രിൽ 26 ന് രാവിലെയാണ് അവളെ കാണാതായതായി എനിക്ക് ഒരു സന്ദേശം ലഭിച്ചത് -അദ്ദേഹം പറഞ്ഞു. എ.എ.പിയുടെ ബ്ലോക്ക് പ്രസിഡന്‍റും എ.എ.പി എം.എൽ.എ കുൽജിത് സിങ് രൺധാവയുടെ ഓഫിസിന്‍റെ ചുമതലക്കാരനുമാണ് ദേവീന്ദർ സൈനി.
പഞ്ചാബിലെ ദേര ബസ്സിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് വൻഷിക കാനഡയിലേക്ക് പോയത്. അവിടെ ഒരു കോൾ സെൻ്ററിൽ ജോലി ചെയ്തിരുന്നു. ഒരു സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്തിരുന്നു. ഏപ്രിൽ 18 ന് കാനഡയിൽ നിന്ന് ആരോഗ്യ പഠനത്തിൽ രണ്ട് വർഷത്തെ ബിരുദം പൂർത്തിയാക്കി. വൻഷികയെ കാണാതായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ദേവീന്ദർ സൈനി പൊലീസിനെ സമീപിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ എംബസിയാണ് വൻഷികയുടെ മരണം സ്ഥിരീകരിച്ചത്.