കോഴിക്കോട്: നാദാപുരം കടമേരിയിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ. കെ. മുഹമ്മദ് ഇസ്മയിൽ (18) ആണ് പിടിയിലായത്. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം അന്വേഷിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ട് നൽകും. കടമേരിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് ഇരുവരും.
പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം ബിരുദ വിദ്യാർത്ഥിയായ ഇസ്മയിൽ എത്തി പരീക്ഷയെഴുതുകയായിരുന്നു. പരീക്ഷ നടക്കുന്നതിനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം വ്യക്തമായത്. ആൾമാറാട്ടം നടത്തിയ ഇസ്മയിലിലെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ആൾമാറാട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. വിദ്യാർത്ഥിയുടെ പ്ലസ് വൺ രജിസ്‌ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ട്. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിയും ആൾമാറാട്ടം നടത്തിയ ആളും താമസിക്കുന്നത് ഒരേ ഹോസ്റ്റലിലാണ്.