തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കു മുമ്പും , അതിനുശേഷവും ബന്ധപ്പെട്ട രേഖകള്‍ വ്യാപാരികള്‍ക്ക് കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയ സ്ഥാപനങ്ങളുടെ ഔദ്യോഗിക രേഖകളും ലഭ്യമായിരിക്കണമെന്നാണ് നിർദേശം.
വ്യാപാരിക്ക് സംശയമുണ്ടായാല്‍ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെടാം, അതിനായി വിവരാവകാശ നിയമം പ്രകാരം അപേക്ഷിക്കാം. നിയമപ്രകാരം, 30 ദിവസത്തിനകം രേഖകൾ ലഭ്യമാക്കണം, അത്തരം സമയപരിധി കഴിഞ്ഞാല്‍ സൗജന്യമായി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇക്കാര്യം വിശദീകരിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. എ. ഹക്കീം ഉത്തരവിറക്കി. കൊല്ലം ചാമക്കട ബോബി സ്റ്റോറിന്റെ സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടിട്ടും, കൊട്ടാരക്കര ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം അതിനായുള്ള ഉത്തരവ് നല്‍കിയില്ല. ഇതിനെ തുടർന്ന് വിവരാവകാശ കമ്മീഷന് നൽകിയ അപ്പീൽ അനുകൂലമായി പരിഗണിച്ചാണ് ഈ നിർദേശം വന്നത്.
ഹിയറിംഗിനിടെ, അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ജി എസ് ടി ഉദ്യോഗസ്ഥർ വാദിച്ചു. നികുതി ബാധ്യത സംബന്ധിച്ച അന്തിമ തീരുമാനത്തിന് ശേഷമേ രേഖകള്‍ കൈമാറാനാകൂ എന്നായിരുന്നു വിശദീകരണം. എന്നാല്‍, ഈ വാദം തള്ളിയ കമ്മീഷന്‍, ഇത് നീതി നിഷേധമാണെന്നും വകുപ്പ് സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്തേണ്ടതുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.
വ്യാപാര സ്ഥാപനങ്ങള്‍ പരിശോധന നേരിടുമ്പോള്‍, അതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ശരിക്കും അധികാരമുള്ളവരാണോ, പരിശോധനയ്ക്ക് ഉത്തരവുണ്ടായ സ്ഥാപനങ്ങൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ അറിയാന്‍ അവകാശമുണ്ട്. ഇത് സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ബോബി സ്റ്റോര്‍ ആവശ്യപ്പെട്ട രേഖകൾ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സൗജന്യമായി നല്‍കണമെന്നും അതിന്റെ നടപടിക്രമങ്ങള്‍ മാർച്ച് 28-നകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. നിർദ്ദേശം പാലിക്കാത്ത പക്ഷം, ബന്ധപ്പെട്ട ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കെതിരെ വിവരാവകാശ നിയമപ്രകാരം പിഴ ചുമത്തുന്നതിനും അച്ചടക്ക നടപടികൾക്ക് ശിപാർശ ചെയ്യുന്നതിനും സാധ്യതയുണ്ടെന്ന് കമ്മീഷണര്‍ ഡോ. എ. എ. ഹക്കീം വ്യക്തമാക്കി.