വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വൈറ്റ് ഹൗസിലെത്തിയ യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി തർക്കത്തെത്തുടർന്നു നിരാശനായി മടങ്ങി. ഇരുവരും തമ്മിലുള്ള ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.
മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഓവൽ ഓഫീസിലെ ചർച്ച തുടങ്ങിയത്. വിദേശകാര്യസെക്രട്ടറി മാർകോ റൂബിയോ ഇല്ലാത്ത ചർച്ചയിൽ പകരമുണ്ടായിരുന്നത് വൈസ്പ്രസിഡന്റ് ജെഡി വാൻസ് ആയിരുന്നു. യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാൻസിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലൻസ്കി തിരിച്ചുചോദിച്ചു. റഷ്യൻ പ്രസിഡന്റ് പലതവണ ധാരണകൾ ലംഘിച്ചതിന്റെ ഉദാഹരണങ്ങൾ എണ്ണിപ്പറഞ്ഞു. ഇതോടെ വാന്‍സ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തർക്കമായി. പിന്നാലെ ഈ വാക്കുതർക്കം ട്രംപ് ഏറ്റെടുക്കുകയായിരുന്നു. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടിൻ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്കുമുന്നിൽ നടന്ന ചർച്ചകളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും അതിരൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് സെലൻസ്കിക്ക് നേരെ ഉന്നയിച്ചത്. യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്‌കിയോട് ട്രംപ് പറഞ്ഞു. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതർക്കത്തിലേക്കു നീണ്ടതോടെ ചർച്ച അവസാനിപ്പിച്ച് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി.
യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറിൽ സെലെൻസ്കി ഒപ്പുവച്ചില്ല. പിന്നാലെ, യുഎസ് ഇടപെടുകയാണെങ്കിൽ സെലെൻസ്കി സമാധാനത്തിന് തയാറല്ലെന്നാണ് മനസ്സിലാക്കുന്നതെന്നും യുഎസിനെ അപമാനിച്ചെന്നും ട്രംപ് സമൂഹമാധ്യമത്തിൽ ആരോപിച്ചു.