ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷൻ്റെ (ബിബിസി) എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് 2030 ഓടെ നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്നും ചാനൽ മേധാവി ടിം ഡേവി. ചാനലുകളുടെ പ്രവർത്തനം ഇൻ്റർനെറ്റിലേക്ക് മാത്രമായി മാറ്റുകയും പരമ്പരാഗത സംപ്രേഷണ സംവിധാനങ്ങൾ ഒഴിവാക്കുകയും ചെയ്യും.
ലണ്ടനിലാണ് ബിബിസിയുടെ ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്ററായ ബിബിസി 1922 ലാണ് സ്ഥാപിതമായത്. പിന്നീട് 1927 ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരിൽ ബിബിസി പ്രവർത്തനമാരംഭിച്ചത്.
പ്രശസ്തി കൊണ്ടും ജീവനക്കാരുടെ എണ്ണം കൊണ്ടും മാധ്യമ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിബിസി. ഏകദേശം 21,000 ൽ അധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുണ്ട്. 1922-ൽ രൂപീകൃതമായത് മുതൽ ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ബിബിസിയുടെ പങ്ക് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ജനുവരി എട്ട് മുതൽ ബിബിസി സാറ്റ്‌ലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്‌ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്‌ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.