പാക്കിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് പ്രതിനിധി മിര്‍ യാര്‍ ബലൂച്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയുടെയും ആഗോളസമൂഹത്തിന്റെയും അംഗീകാരവും പിന്തുണയും ആവശ്യപ്പെടുകയും ചെയ്തു. പതിറ്റാണ്ടുകള്‍നീണ്ട അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് മിര്‍ യാര്‍ ബുധനാഴ്ച സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ‘എക്‌സി’ല്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ ‘പാക്കിസ്ഥാനല്ല ബലൂചിസ്ഥാന്‍’ എന്ന് ബലൂച് നേതാവ് മിർ യാർ ബലൂച് പറഞ്ഞു. ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും മിർ യാർ ആവശ്യപ്പെട്ടു. മിറിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ ‘റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു.
ബലൂച് ജനതയെ പാക്കിസ്ഥാന്റെ സ്വന്തം ജനത എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും മിർ യാർ അഭ്യർത്ഥിച്ചു. ‘ഞങ്ങൾ പാക്കിസ്ഥാനികളല്ല, ബലൂചിസ്ഥാനികളാണ്’ എന്നും മിർ യാർ പറഞ്ഞു. പാക് അധിനിവേശ കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് മിർ യാർ പൂർണ്ണ പിന്തുണയും പ്രകടിപ്പിച്ചു. പ്രദേശം വിട്ടുപോകാൻ പാക്കിസ്ഥാനിൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
പാക്കിസ്ഥാൻ ഭീകര രാഷ്ട്രമാണെന്നും സമാധാന ചർച്ചകൾ എന്ന പേരിൽ പാക്കിസ്ഥാന്‍ നടത്തുന്നത് വഞ്ചനയും, യുദ്ധതന്ത്രവുമാണെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ രാജ്യം നിലനിൽക്കുന്ന കാലത്തോളം കാബൂൾ മുതൽ കാശ്മീർ വരെ തീവ്രവാദം ഉണ്ടാകുമെന്നും ബിഎൽഎ പറയുന്നു. തുടർന്ന് പാക്കിസ്ഥാനിലെ തീവ്രവാദം ഇല്ലാതെയാക്കാൻ ഇന്ത്യക്ക് എല്ലാ സഹായവും ബിഎൽഎ വാഗ്ദാനം ചെയ്യുന്നുണ്ട്. പാക്കിസ്ഥാൻ സൈനികർക്ക് നേരെ നടത്തിയ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്ത്വവും ബി എൽ എ ഏറ്റെടുത്തിരുന്നു.