ന്യൂ ഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായിരുന്ന ബി എസ് എഫ് (BSF) ജവാൻ തിരിച്ചെത്തി. പഞ്ചാബിൽ നിന്നും ഏപ്രിൽ 23 -ന് അതിർത്തി കടന്നെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ പൂർണം കുമാർ സാഹുവിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോൾ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ – അട്ടാരി അതിർത്തി വഴിയാണ് ഇദ്ദേഹത്തെ കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാക്കിസ്ഥാൻ തയ്യാറായത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍.
അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ തണൽ തേടി മരച്ചുവട്ടിൽ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും ഡിജിഎംഒമാർ തമ്മിൽ നടന്ന ചർച്ചയിൽ ഈ വിഷയം ഉയർന്നുവന്നിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന ഘട്ടത്തിലാണ് പൂർണം കുമാർ സാഹു എന്ന പികെ സാഹുവിനെ അതിർത്തിയിൽ നിന്നും പാക് സൈനികർ പിടികൂടിയത്.
അതിനിടെ പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാൻ കൂടി വീരമൃത്യു വരിച്ചു. മേയ് 9-നാണ് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാന് പരിക്കേൽക്കുന്നത്. രാംബാബുവിന് പരിക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മാതാപിതാക്കളടക്കമുള്ള ബന്ധുക്കൾ ജമ്മു കശ്മീരിലെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചിട്ട് അധികം നാളുകളായിരുന്നില്ല. രാം ബാബുവിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും.
കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല; പാക് അധീന കശ്മീർ തിരിച്ചുവേണം: ഇന്ത്യ