കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ മെയ് 15-ന് യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താമെന്ന് പുട്ടിൻ നിർദേശം വെച്ച് മണിക്കൂറുകൾക്കുളളിലാണ് സെലൻസ്കിയുടെ പ്രതികരണം. തുർക്കിയിലെ ഇസ്തംബുളിൽ അടുത്ത വ്യാഴാഴ്ച നേരിട്ടു ചർച്ച നടത്താമെന്ന നിർദേശമാണ് പുട്ടിൻ മുന്നോട്ടു വച്ചത്. ചർച്ചയ്ക്കു തയാറാണെങ്കിലും ആദ്യം റഷ്യ വെടിനിർത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു.
ഒടുവിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. നല്ലൊരു സൂചനയാണിത്. ലോകം മുഴുവൻ വളരെക്കാലമായി ഇതിനായി കാത്തിരിക്കുകയാണെന്ന് സെലൻസ്കി കുറിച്ചു. ഏതൊരു യുദ്ധവും അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി വെടിനിർത്തലാണ്. യുദ്ധം മുന്നോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ല. യുക്രെയ്ൻ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി കുറിച്ചു.
ഉപാധികളില്ലാത്ത നേർക്കുനേർ ചർച്ചയാണ് പുട്ടിൻ നിർദേശിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ 14 മുതൽ 16 വരെ തുർക്കി സന്ദർശിക്കുന്നുണ്ട്. യുക്രെയ്ൻ–റഷ്യ യുദ്ധം സംബന്ധിച്ച് നാറ്റോ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. ആദ്യം വെടിനിർത്തൽ, അതിനുശേഷം ചർച്ച എന്ന നിലപാടാണ് യുഎസിനും. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് 30 ദിവസത്തെ വെടിനിർത്തലിന് റഷ്യയോടും യുക്രെയ്നിനോടും ആഹ്വാനം ചെയ്‌തിരുന്നു.