ടെൽ അവീവ്: ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. 2 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗാസയിലേക്കുള്ള എല്ലാ ചരക്ക് കയറ്റുമതിയും ഇസ്രായേൽ നിർത്തി ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. വൈദ്യുതി വിതരണം എത്രയും പെട്ടന്ന് നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി മന്ത്രി എലി കോഹന്‍ പറഞ്ഞു. ബന്ദികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതൊക്കെ ചെയ്യും. കൂടാതെ യുദ്ധം അവസാനിക്കുമ്പോള്‍ ഹമാസ് പൂര്‍ണമായും ഇല്ലാതായെന്ന് ഉറപ്പുവരുത്തുകയും ചെയ്യും’ എന്നാണ് എലി കോഹന്‍ പറഞ്ഞത്.
കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ച വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിന്റെ വിപുലീകരണം ഇസ്രായേൽ ആവശ്യപ്പെട്ടെങ്കിലും ശാശ്വതമായ ഒരു വെടിനിർത്തൽ ചർച്ച നടത്താമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ട് വെച്ചത്. 15 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നീട്ടുന്നതിന് വേണ്ടി ഇസ്രയേല്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. പാലസ്തീന്‍ ഇത് പൂര്‍ണമായും അംഗീകരിക്കുന്നതുവരെ എല്ലാ സഹായ വിതരണവും ഇസ്രയേല്‍ നിര്‍ത്തി വെച്ചു. മാര്‍ച്ച് ഒന്നിനാണ് വെടിനിര്‍ത്തലിന്‍റെ ആദ്യ ഘട്ടം അവസാനിച്ചത്. ഇത് ഏപ്രില്‍ പകുതിയിലേക്ക് നീട്ടണം എന്നാണ് ഇസ്രയേലിന്‍റെ ആവശ്യം.
ഹമാസ് തടവിലാക്കിയ ബന്ദികളെ തിങ്കളാഴ്ചയോട് കൂടി വിട്ടയച്ചില്ലെങ്കില്‍ ഉണ്ടാവാന്‍ പോകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം സഹായങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഇസ്രയേല്‍ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെടുകയാണെന്നും ഇസ്രയേല്‍ ബന്ദികളെ ഈ നീക്കം ബാധിച്ചു എന്നും ഹമാസ് പ്രതികരിച്ചു.