മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗിയ്ക്ക് ആൻ്റിബോഡി മെഡിസിൻ കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. 49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ ആറ് പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. സമ്പർക്ക പട്ടികയിലുള്ള 49 പേരിൽ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ഉള്ളവരാണ്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. രോഗ ലക്ഷണമുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ഐസലോഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.
മലപ്പുറം വളാഞ്ചേരിയിൽ ഇന്നലെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ഏപ്രിൽ 25 നാണ് വളാഞ്ചേരി സ്വദേശിയായ സ്ത്രീ വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ കടുത്ത പനിക്ക് ചികിത്സ തേടിയത്. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ മെയ് ഒന്നിന് ചികിത്സ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. നിപ ലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഈ പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിപ്പ് വന്നത്. ഭര്‍ത്താവും മക്കളുമടക്കം അടുത്ത് സമ്പക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ 3 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്‌മെന്റ് സോൺ പ്രഖ്യാപിച്ചു. രോഗിയുടെ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും. ഇവർ ഡോക്ടറുടെ ക്ലിനിക്കിൽ അടക്കം പോയിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. സമീപ ജില്ലകളിലും പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.